Monday, February 18, 2008

എല്ലാര്‍ക്കും നന്ദി..!

പ്രോത്സാഹിപ്പിച്ച, സ്നേഹിച്ച, എല്ലാര്‍ക്കും ഹൃദയത്തില്‍ നിന്നും സ്നേഹത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദി..! കുറച്ചു കാലമെ ആയുള്ളു പക്ഷെ പലരോടും വര്‍ഷങ്ങളുടെ ആത്മബന്ധം .. മുകളിലെ പടം പോലെയാ എന്റെ അവസ്ഥ..! എന്തായാലും നാട്ടില്‍ ചെന്നാലും ഇതു തുടരാമെന്നെ ആശ്വാസമുണ്ട്..
വീണ്ടും കാണുന്നത് വരെ എല്ലാര്‍ക്കും വണക്കം.. ശത്രുക്കളാരുമുണ്ടായിട്ടില്ല.. അഥവാ ശത്രുത തോന്നീട്ടുണ്ടെങ്കില്‍ അതു വേറുതെയല്ല.. മന:പ്പൂര്‍വ്വമാ..;). സമയം തീരെ ഇല്ലാ.. എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി..:)

Thursday, February 7, 2008

നിറ്ത്തി..! എനിക്ക് മതിയായേ…!

ലോകത്ത് എല്ലായിടത്തും ഉള്ള നിയമങ്ങള്‍ തന്നെ റിഗ്ഗിലും. മദ്യപിക്കരുത്, മയക്കുമരുന്നുപയോഗിക്കരുത്, കൂടെ ജോലിചെയ്യുന്നവനെ എടുത്തിട്ടലക്കരുത്, പക്ഷെ എല്ലായിടവും പോലെ ഇളവുകള്‍ ഇല്ലാന്നു മാത്രം. ക്രൈം കയ്യോടെ പിടിച്ചാല്‍ ഫയര്‍...!

തന്റെ രാജ്യത്ത് എല്ലാവിധ സ്വാതന്ത്ര്യവും തകര്‍ത്തനുഭവിക്കുന്ന അമേരിക്കക്കാരനും അതൊന്നുമില്ലാതെ ഇവിടെ ജോലി ചെയ്യുന്നു. ഞാനിവിടെ വന്ന ആദ്യകാലങ്ങളില്‍ ഒരു സിഗററ്റ് പോലും വലിക്കാത്ത അവരെ കാണുമ്പോള്‍ ചെറിയൊരു സ്നേഹവും ബഹുമാനവുമൊക്കെ തോന്നിയിരുന്നു, തൊലിവെളുപ്പിനോടും മുതലാളിത്തത്തോടുമുള്ള ആ ബഹുമാനമല്ല..!

ക്രമേണ എല്ലാവരുടെ ചുണ്ടിനു താഴെയും ഒരു വീക്കം കണ്ടു തുടങ്ങിയപ്പോള്‍ അതെന്താന്ന് അറിയാനുള്ള ആകാംഷ..! അന്വേഷണത്തിനൊടുവില്‍ അമേരിക്കന്‍ തമ്പാക്കെന്നറിഞ്ഞപ്പോള്‍, അവര്‍ക്കിടയില്‍ മയക്കുമരുന്നും സുലഭമാണെന്നറിഞ്ഞപ്പോള്‍, ഇരുപത്തിനാലു മണിക്കൂറും പരസ്പരം അമ്മക്കു വിളിക്കുന്ന ശീലം കണ്ടപ്പോള്‍ കൊടുത്ത ബഹുമാനമൊക്കെ പൂര്‍വ്വാധികം ശക്തിയോടെ പിന്‍‌വലിച്ചു. കുരങ്ങന്മാര്‍ ഫുഡൊതുക്കുന്നപോലെ കീഴ്ച്ചുണ്ട് വീര്‍പ്പിച്ച് ഇരുപത്തിനാലു മണിക്കൂറും പേപ്പര്‍ കപ്പില്‍ തുപ്പി ചുമന്നു കിറുങ്ങി നടക്കുന്ന സായിപ്പന്മാരെക്കാള്‍ എത്രയൊ ഡീസന്റാ.. നാട്ടിലെ വീശി മുറുക്കിത്തുപ്പണ ആമിനാത്തയും പാറുത്തള്ളയും..! എനിക്കീ സാധനത്തിനെ മണമടിച്ചാല്‍ ചൊരുക്കാന്‍ തുടങ്ങും.

പതിനായിരങ്ങളുടെ ഊര്‍ജ്ജസ്ത്രോതസ്സായ തമ്പാക്കിനോട് എനിക്കെന്താ ഇത്രയും വിരോധമെന്ന് ന്യായമായും സംശയമുണ്ടാകാം.. അതിനു പ്രത്യേകിച്ച് കാരണമൊന്നുമില്ല.. ഏയ് ഇല്ലന്നെ.. ഇങ്ങനെ നിര്‍ബന്ധിച്ചാല്‍..

പ്രിഡിഗ്രിക്കു പഠിക്കുന്ന സമയം, പത്തില്‍ കൂടെയുണ്ടായിരുന്ന അനസ് ജീവിതത്തില്‍ ഒരിക്കലും ഉപയോഗം വരാത്ത കാര്യങ്ങള്‍ കൂടുതല്‍ പഠിച്ച് ഉള്ള ജീവിതം പാഴാക്കേണ്ടന്ന് കരുതി അവന്റെ കൊച്ചാപ്പാന്റെ സിറ്റിയിലുള്ള ഷോപ്പില്‍ ബിസിനസ് മാനേജ്മെന്റ് പഠിക്കാന്‍ ചേര്‍ന്നു. കോളേജ് കുമാരന്മാരായ ഞങ്ങളോടൊപ്പം തന്നെയായിരുന്നു അവന്റെ പോക്കും വരവും. ബസ് കാത്ത് നില്‍ക്കുന്ന സമയം തിളങ്ങുന്ന കവറില്‍ നിന്നും പൊകയില പോലുള്ളൊരു സംഭവം എടുത്ത് ചുണ്ടിനിടയില്‍ നാലാള്‍ കാണ്‍കെ പ്രത്യേകിച്ചും പെന്‍‌കുട്ടികള്‍ കാണ്‍കെ വെക്കുന്നത് അവന്റെയൊരു സ്ഥിരം നമ്പര്‍. അതു കണ്ട് വല്ലാത്തൊരു ആരാധനയൊടെ ഞങ്ങളവനെ നോക്കും.. ഹൊ! സമ്മതിക്കണമിവനെ.

ഒരിക്കലവനോടു ചോദിച്ചു,

“എടാ.. ഇതു വെച്ചാലുള്ള ഗുണമെന്താ..!?“

“നല്ല മൂഡാകും..!“

“മൂഡൊ ഇതു വെച്ചാലൊ!?”

“വെച്ച് നോക്ക് അപ്പോഴറിയാം..!“

അവന്‍ കയ്യിലിരുന്ന പൊട്ടിക്കാത്ത ഒരു കവര്‍ നീട്ടി..! മൂഡറിയാനുള്ള ആവേശത്തില്‍ അത് വാങ്ങി പോക്കറ്റിലിട്ടു.

സന്ധ്യയാകുമ്പോള്‍ ബന്ധുകൂടിയായ ഷെഫീകിന്റെ വീട്ടില്‍ പോകുന്നൊരു പതിവുണ്ട്. കോര്‍പ്പറേഷന്‍ പൈപ്പ് അവന്റെ വീടിനു മുന്നിലാണ്. സന്ധ്യക്കവിടെ വെള്ളമെടുക്കാന്‍ വരുന്ന വെളുത്ത് മെലിഞ്ഞ സുന്ദരിക്കൊച്ചിനെ കാണണം. പക്ഷെ അന്നത്തെ പോക്കിനു തമ്പാക്ക് ടെസ്റ്റിംഗ് എന്നൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു.

ഷെഫീക്കിന്റെ റൂമില്‍ കയറി.

പഴയകാല ഹിന്ദി സിനിമാ ഗാനങ്ങള്‍ മന്ദീകരിച്ചെഴുതിയ വെള്ളപ്പാറ്റക്കുള്ള പ്രണയലേഖനം വായിച്ചു കേള്‍പ്പിച്ചു.

“കൊള്ളാടാ.. ഇതിലവളു വീഴും..!“

ഷഫീകെന്ന സീനിയര്‍ കാമുകന്റെ വാക്കുകളില്‍ എനിക്കഭിമാനം തോന്നി.

“ഡാ.. ഒരു കാര്യം മറന്നു..! ഒരു സൂപ്പര്‍ സാധനം കിട്ടീട്ടുണ്ട്. നമുക്കൊന്ന് ടെസ്റ്റ് ചെയ്യണം!“

തമ്പാക്കിന്റെ കവര്‍ കണ്ടപ്പോള്‍ അവനും ടെസ്റ്റിനു താല്പര്യം.

കവര്‍ പൊട്ടിച്ചു മണത്തു നോക്കി ഹൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.…! മൂക്കു തുളക്കുന്ന മണം..!

കുറച്ചു ചവറെടുത്ത് അവന്റെ കൈയ്യില്‍ കൊടുത്തു.

“ഇത്രെം വേണ്ട..!“ കൊടുത്തതില്‍ പകുതിയെടുത്ത് അവന്‍ ചുണ്ടിനിടയില്‍ വെച്ചു.

“ഇത്രക്ക് പേടി പാടില്ലെടാ.. ദാ എന്നെ നോക്ക്”

അനസ് വെക്കുന്ന അള‍വില്‍ ഒട്ടും കുറയാതെ മൂക്ക് പൊത്തി ഞാനും ഫിറ്റ് ചെയ്തു.

ഉച്ചത്തില്‍ പാട്ടും വെച്ച് ജനാല തുറന്ന് പൈപ്പിന്റെ ചുവട്ടിലുള്ള ഇമ്പോര്‍ട്ടഡ് വെള്ളപ്പാറ്റയെ നോക്കി ഞാന്‍ ചിരിച്ചു.

അതു കണ്ട അവള്‍ മുഖം കോട്ടി തിരിഞ്ഞു നിന്നു.

“ ഡാ അവളു വീഴും ഉറപ്പാ..!“

“അത് നിനക്കെങ്ങനെ മനസ്സിലായി..!?”

“അവള്‍ ജാഡ തുടങ്ങി..!“

ജാഡയാണ് അവസാനം ബാധയായി തലയില്‍ വീഴുന്നതെന്ന കോമന്‍ ഫാക്റ്റില്‍ ഞാനന്നെ വിശ്വസിച്ചിരുന്നു.

കണ്ണിമവെട്ടാതെ “പലക് പലക്കെന്നും“ മനസ്സില്‍ പറഞ്ഞ് അവളേം ഫോക്കസി ഞാന്‍ നിന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ദയനീയമായൊരു ശബ്ദം,

“അളിയാ..”

തിരിഞ്ഞു നോക്കുമ്പോള്‍ വിയര്‍പ്പില്‍ കുളിച്ച് ഷെഫീക്..!

“എനിക്കെന്തൊ പോലെ.. ഞാനിതു തുപ്പാന്‍ പോകുന്നു.”

കിറുങ്ങി കണ്ണ് തള്ളിയിരിക്കുന്ന അവനത് തുപ്പുന്നതാ നല്ലതെന്നു തോന്നി

“കപ്പാസിറ്റിയില്ലാത്തവന്‍ പോയി തുപ്പെടാ..”

ടെമ്പ് ഫോള്‍ഡര്‍ എംറ്റിയാക്കിയ കമ്പ്യൂട്ടര്‍ സ്പീഡില്‍ കട്ടിലില്‍ അവന്‍ വന്നു വീണു.

“എടാ നിനക്കൊന്നും തോന്നുന്നില്ലെ..!?”

“എന്തു തോന്നാന്‍ നിന്നെപ്പോലെയാണൊ ഞാന്‍..!“

കുത്താന്‍ കുറച്ചു ലേറ്റായാലും ഊരുന്ന കാര്യത്തില്‍ ഷാര്‍പ്പായ കറണ്ടാപ്പീസുകാര്‍ അവരുടെ കൃത്യം നിര്‍വ്വഹിച്ചു..!

“എടാ ഇതു തന്നെ പറ്റിയ സമയം ഞാനവള്‍ക്കീ കത്തു കൊടുക്കട്ടെ..”

മുടിഞ്ഞ ചൂട്, വല്ലാതെ വിയര്‍ക്കുന്നു, പുറത്തിറങ്ങിയ ഞാന്‍ നല്ല നിലാവുണ്ടായിട്ടും പൈപ്പിന്റെ മൂടൊ വെള്ളപ്പാറ്റയേയൊ കണ്ടില്ല..! എന്തിന് നടന്നു പോകാനുള്ള റോഡ് പോലും മുന്നില്‍ കണ്ടില്ല..! പവര്‍ കട്ടിനോടൊപ്പം കണ്ണിന്റെ ഫ്യൂസും കട്ടായ പോലെ..!

ഇടിച്ചു ഫോര്‍ക്കു വളഞ്ഞ സൈക്കിള്‍ പോലുള്ള എന്റെ പോക്കില്‍ പന്തികേടു തോന്നിയ ഷെഫീക് പുറകെ വന്ന് എന്നെ പിടിച്ചു നിര്‍ത്തി.

“എടാ നീ ആടുന്നു.. അതു തുപ്പെടാ..!?“

“തുപ്പില്ല..! എനിക്കൊരു കുഴപ്പവുമില്ല..! “ (ഞാന്‍ പുലിയാ..!)

അതും പറഞ്ഞ് രണ്ടടി മുന്നോട്ട് നടന്ന ഞാന്‍ ഫുള്‍സ്റ്റോപ്പിട്ടു. തിരിഞ്ഞു പോലും നോക്കാതെ അവനോട്

“എനിക്കു ഛര്‍ദിക്കണം”

ആരും താങ്ങില്ലാത്തവന്റെ ആശ്രയം.. ടെലഫോന്‍ പോസ്റ്റ്..! അതില്‍ താങ്ങി തമ്പാക്കി
രാഗത്തില്‍ നീട്ടിയൊരു വാള്‍..!

“തുപ്പേണ്ടി വന്നില്ല.. അല്ലാതെ തന്നെ പോയി..!“ മുതുകു തടവുന്ന കൂട്ടത്തില്‍ ഷെഫീക്കിന്റെ കമന്റ്.

ഇന്റ്റേണല്‍ എക്യുപ്മെന്റ്സ് മൊത്തത്തില്‍ സര്‍വ്വീസ് ചെയ്ത പോലൊരു ഫീല്‍,
ഒന്നും രണ്ടും ഒരുമിച്ചു ചെയ്യണോന്നും വേണ്ടാന്നുമുള്ള ത്രിശങ്കു അവസ്ഥ..! കരയാതിരുന്നിട്ടും കണ്ണ് നിറഞ്ഞൊഴുകി. ടോട്ടലി ബാലന്‍സു തെറ്റിയ ഞാനാ പോസ്റ്റിനെ വിടപറഞ്ഞു പോണ കാമുകിയെപ്പോലെ ചുറ്റിപ്പിടിച്ചു.

ഭാഗ്യത്തിന് ഞങ്ങളുടെ സുഹൃത്തായ നാസ് ബൈക്കുമായി അവിടെ വന്നു. കാര്യമറിഞ്ഞപ്പോളവന് ചിരി സഹിക്കാന്‍ വയ്യ.

“ശവത്തില്‍ കുത്തല്ലേടാ.. പന്നീ…”

സൌണ്ട് സിസ്റ്റവും അടിച്ചു പോയത് കൊണ്ടാ ശബ്ദം പുറത്ത് വന്നില്ല!

“കപ്പാസിറ്റിക്കാരാ പോസ്റ്റിനെ പ്രേമിക്കാതെ വന്നു വണ്ടീ കേറ് വീട്ടില്‍ കൊണ്ടാക്കാം !“

രണ്ടാളും കൂടി സാന്‍ഡ്‌വിച്ചിനിടയിലെ ഓം‌ലെറ്റ് മാതിരി ബൈക്കിനിടയില്‍ വെച്ചെന്നെ വീട്ടില്‍ കൊണ്ട് പോയി.

വാപ്പയും ഇക്കമാരും വീട്ടിലില്ല, ഉമ്മയും അടുത്ത വീട്ടിലെ ബി.ബി.സി താത്തയും മാത്രം
കയറിയ പാടെ തറ ലെവലായ ഞാന്‍ തറയിലോട്ട് മലര്‍ന്നു കിടന്നു.. അല്ല വീണു..!

തലവേദന തലകറക്കം മൊത്തത്തിലെന്റെ വെപ്രാളം കണ്ട് ഉമ്മ വല്ലാതെ ഭയന്നു.
ഹോസ്പിറ്റലില്‍ പോകേണ്ടി വരുമെന്നു തോന്നിയപ്പോള്‍ എങ്ങനെയൊ ഞാന്‍ പറഞ്ഞൊപ്പിച്ചു.

“ആശുപത്രിയില്‍ പോണ്ടാ.. എനിക്കൊന്നുറങ്ങിയാ മതി..!“

ഉമ്മയെ നോക്കുമ്പോള്‍ ബി.ബി.സിയുടെ നേരെ കണ്ണു പോകും ബി.ബി.സി യെ നോക്കുമ്പോള്‍ ഷെഫീക്കിനു നേരെ പോകും എന്റെ ഈ കഥകളി സൂക്ഷ്മമായി നിരീക്ഷിച്ചു നിന്ന ബി.ബി.സി ഉമ്മയോട്

“താത്താ.. ഇതെന്തൊ കണ്ട് പേടിച്ചതാ..! സന്ധ്യക്ക് പുറത്തിറങ്ങി കറങ്ങരുതെന്ന് പറഞ്ഞാല്‍ ഈ മക്കള്‍ കേള്‍ക്കില്ലല്ലൊ!“

“പറഞ്ഞാ കേള്‍ക്കണ്ടെ..”

ഉമ്മ ബി.ബി.സി യെ പിന്താങ്ങി.

ബി.ബി.സിയുടെ കണ്ട് പിടുത്തം ആ അവസ്ഥയിലും എന്നെ സന്തോഷിപ്പിച്ചു

മനസ്സില്‍ പറഞ്ഞു “വല്ല മാടനേയൊ മര്‍തായെയൊ കണ്ടാലും ഇത്രയും ബുദ്ധിമുട്ടില്ലുമ്മാ..“

“നാളെ കാക്കുമ്മായെ വിളിച്ചൊന്നു നോക്കണം, “ ബി.ബി.സി വളരെ ആവേശത്തിലാണ്.

നീണ്ട മൂക്കും തൊണ്ണൂറ്റഞ്ചു കഴിഞ്ഞിട്ടും പയറു വറുത്ത പോലെ നടക്കുന്ന, മോണ കാട്ടി ചിരിക്കുന്ന (കാട്ടാന്‍ അതെ ഉള്ളു), ഒരു സുന്ദരിപ്രസ്ഥാനമാണീ.. കാക്കുമ്മ. വയറ്റില്‍ ചാമ്പല്‍ തേച്ചുള്ള കാക്കുമ്മായുടെ മന്ത്രിക്കലില്‍ ചെറിയ വയറ്റുവേദനയും തലകറക്കവുമെല്ലാം പമ്പ കടക്കും..! അത്യാവശ്യം ചെറിയ ചാത്തന്മാരും ..! (അതിന്റെ ഗുട്ടന്‍സ് മാത്രമറിയില്ല..!)

വെളുപ്പിനെ തന്നെ ബി.ബി.സി കാക്കുമ്മായുമായി എത്തി.

അമൃതാഞ്ജന്‍ പരസ്യത്തിലെ തലവേദന..! ഹെല്‍മറ്റ് വെച്ചപോലുള്ള തലക്കനം..!

ചുവന്ന വറ്റല്‍ മുളക്, കടുക്, പിന്നെന്തെക്കൊയൊ ചേര്‍ത്ത് ഒരു പേപ്പറില്‍ ചുരുട്ടി, ഊതി വീര്‍പ്പിച്ച ബലൂണ്‍ കൈവിട്ട സ്പീഡില്‍ ടൂത്ത്‌ലെസ് മോണക്കിടയിലൂടെ പിശ്… ശൂ… ശീ… ശബ്ദത്തില്‍ മന്ത്രിച്ച് കാക്കമ്മയെന്നെ ആപാദചൂഡം ഉഴിയാന്‍ തുടങ്ങി. എത്ര ശ്രദ്ധിച്ചിരുന്നിട്ടും എനിക്കാ ഭാഷ മനസ്സിലാക്കാന്‍ പറ്റിയില്ല. അവസാനം എന്തൊ ദേഷ്യത്തില്‍ പറഞ്ഞു, അതു ഉറപ്പായും ചീത്തയായിരിക്കണം..! പേപ്പറിനുള്ളില്‍ മൂന്നുവട്ടം തുപ്പി കത്തിക്കൊണ്ടിരുന്ന അടുപ്പിലെറിഞ്ഞു.

എന്നില്‍ നിന്നും ആവാഹിച്ചെടുത്ത തമ്പാക്ക് ചാത്തന്‍ അടുപ്പില്‍ മുളകിന്റെയും കടുകിന്റെയും രൂപത്തില്‍ ടക്..ടി..ടുകേന്നു പൊട്ടിത്തുടങ്ങിയപ്പോള്‍ കാക്കമ്മായും ബി.ബി.സിയും വിജയി ഭാവത്തില്‍ കളി നമ്മളോടാ എന്നര്‍ത്ഥത്തില്‍ പരസ്പരം നോക്കി തലയാട്ടി.

“എന്തു പറ്റിയതാ..!?” ഉമ്മാടെ ചോദ്യത്തിനുള്ള കാക്കുമ്മാരെ മറുപടി എന്നെ ഞെട്ടിച്ചു.!

“ഖബര്‍..! ഖബറു കണ്ടു പേടിച്ചതാ..!“

വീടിനു പിറകില്‍ തന്നെയാണ് പള്ളിയും അതിനടുത്തുള്ള ഖബര്‍സ്ഥാനും.

കാക്കമ്മാക്കുള്ള കൈമടക്കു എടുക്കാനായി ഉമ്മ പോയ നേരം ഞാനാ നീണ്ട മൂക്കില്‍ പിടിച്ചിട്ട് പറഞ്ഞു.

“കാക്കമ്മാ.. ഞാന്‍ പേടിച്ചത് ഖബറ് കണ്ടല്ല..! ഒരു കവറ് കണ്ടാ..!‘

കോളേജില്‍ പോകാന്‍ സമയമായപ്പോഴേക്കും ഷെഫീക് വന്നു. നനഞ്ഞ കോഴിയെപ്പോലെ അവനോടൊപ്പം ബസ്സ്റ്റാന്‍ഡിലേക്ക്.

പോകുന്ന വഴി ബാക്കിയുണ്ടായിരുന്ന തമ്പാക്കവനെടുത്തു.

അതു കണ്ടയുടന്‍ എന്റെ തലവേദന കൂടി.

“നീയാ കവറു കളയുന്നുണ്ടൊ ഞാനിപ്പം വാളുവെക്കും..!“

ചിരിച്ചോണ്ടവന്‍ “നിനക്ക് നല്ല കപ്പാസിറ്റിയല്ലെ ഒന്നൂടെ ടെസ്റ്റ് ചെയ്യാം..!“

അവന്റെ കൈയ്യില്‍ നിന്നും കവറു പിടിച്ചു വാങ്ങി ദൂരേക്കെറിഞ്ഞു ഞാന്‍ വിളിച്ചു പറഞ്ഞു

“ടെസ്റ്റും വന്‍ഡേയും ഒന്നും വേണ്ടാ… നിര്‍ത്തി..! എനിക്ക് മതിയായേ…!“


**************************************************

വാല്‍കഷ്ണം..

അല്ലാതെ ഇവിടെ ചിലര്‍ കരുതിയ പോലെ ചാറ്റും ബ്ലോഗും നിര്‍ത്തുന്ന കാര്യമല്ല..! അതങ്ങു ബ്ലൊ പള്ളീ ചെന്നു പറഞ്ഞാ..മതി.. ;)