Monday, November 26, 2007

ഇങ്ങനെയും ചിലര്‍..!

"ഒരു വട്ടം കൂടി നാട്ടില്.. ഒന്നു പറന്നെത്താന്‍ കൊതീ..."

സ്റ്റുഡിയൊയില്‍ തിരക്കുള്ള ഒരു വൈകുന്നേരം എന്റെ മൊബൈല്‍ പാടാന്‍ തുടങ്ങി… ആരായിരിക്കും ഈ സമയത്ത്..!?
"ഹലൊ..ഹലോ..!"
"എടാ.. അളിയാ... ഞാനാടാ..!?" മറുവശത്തു നിന്നും പരിചയമില്ലാത്ത ശബ്ദം..!
"നിയാസാണോ..!?" ഞാന്‍ ചോദിച്ചു,
"അല്ലെടാ..റഷീദ്..!"
"ഏതു റഷീദ്..!?"
"എടാ.. ജയന്‍.. ജയന്‍ റഷീദ്..!"
വര്‍ഷങ്ങളായി കാണാതിരുന്ന ഒരു സുഹൃത്തിന്റെ ശബ്ദം കേട്ട സന്തോഷത്താല്‍ ഞാനുറക്കെ വിളിച്ചു.. "എടാ..ജയാ..." എന്റെ വിളികേട്ടു സൌദികസ്റ്റമര്‍ തുറിച്ചുനോക്കി.. കല്ലിവല്ലി..! അജ്നബികള്‍ക്കു ഉറക്കെ ഫോണ്‍വിളിക്കാന്‍ പാടില്ലെന്നു നിയമമൊന്നുമില്ലല്ലൊ..! മൈന്റു ചെയ്യാതെ വീണ്ടും വിളിച്ചു. "ജയാ.. എടാ നീയെവിടെ.!? എത്ര വര്‍ഷമായെടാ നിന്നെ കണ്ടിട്ട്..!? നിനക്കെങ്ങനെ എന്റെ നമ്പര്‍ കിട്ടി..!? എന്തൊക്കെയുണ്ടെടാ വിശേഷങ്ങള്‍..!?
"ഞാനിന്നലെ ജോയിയെ കണ്ടു. അവനാ നമ്പര്‍ തന്നത്. എല്ലാം വിശദമായി സംസാരിക്കാം. വ്യാഴവും വെള്ളിയും അവധിയല്ലെ..?" അവന്റെ ചോദ്യം കേട്ടു ഞാന്‍ വോള്‍ട്ടേജ് കുറഞ്ഞ ബള്‍ബുപോലായി.
"എടാ സ്റ്റുഡിയോക്കാര്‍ക്കു എന്തവധി..! കഴിഞ്ഞ മൂന്നു വര്‍ഷമായി പെരുന്നാളുതന്നെ സലാ സമയത്തു ഡാര്‍ക്കുറൂമിലാ ആഘോഷിച്ചത്..!"
"ഓ.കെ.. ഓ.കെ.. എന്തായാലും ഈ വ്യാഴാഴ്ച രാത്രി നമുക്കു എന്റെ റൂമില്‍ ഒരുമിച്ചു കൂടണം.. ഞാനിപ്പോള്‍ കോബാറിലാ.. അളിയാ.. അപ്പൊ വ്യാഴാഴ്ച രാത്രി വണ്ടിയുമായി ഞാനവിടെ എത്തും.. ഓ.കെ.. അവന്‍ ഫോണ്‍ കട്ടു ചെയ്തു.

സ്റ്റുഡിയൊ ജോലികളില്‍ മുഴുകിയെങ്കിലും എന്റെ മനസ്സ് നാട്ടിലേക്കു പറന്നു. സ്കൂളില്‍ എന്റെ ജൂനിയറായിരുന്നു റഷീദ്. അത്യാവശ്യം സാമ്പത്തികമുള്ള കുടും‌ബം, നാലു പെണ്‍കുട്ടികളുടെ ഇടയില്‍ ഒരേയൊരു ആന്‍‌തരി, ഇളയ സന്തതി. പേരു സൂചിപ്പിക്കുന്നപോലെ ജയന്‍ ബോഡി, മുടിഞ്ഞ ഗ്ലാമര്‍, ആവശ്യത്തിനും അനാവശ്യത്തിനും കൈപൊക്കുന്ന ശീലം..! അതു കാരണം എന്നും പ്രശ്നങ്ങള്‍. ഒന്നു രണ്ടുവര്‍ഷത്തെ ഗള്‍ഫുവാസം കൊണ്ട് എടുത്തുചാട്ടം കുറയുമെന്നു കരുതി വീട്ടുകാര്‍ ഗള്‍ഫിലേക്കു പറഞ്ഞു വിട്ടു. അതിനു ശേഷം ഇന്നാണവന്റെ ശബ്ദം കേള്‍ക്കുന്നത്..! എട്ടു വര്‍ഷമെങ്കിലും ആയിക്കാണും അവന്‍ നാട്ടില്‍ നിന്നും പോന്നിട്ട്..!

വ്യാഴാഴ്ച രാത്രി അവന്‍ കൃത്യമായി സ്റ്റുഡിയൊയിലെത്തി, കൌണ്ടറിനകത്തു ചാടിക്കയറി അളിയാ എന്നും പറഞ്ഞു കെട്ടിയൊരു പിടുത്തം..! സ്വഭാവത്തില്‍ ഇവനാ പഴയ ജയന്‍ തന്നെ ഒരു മാറ്റവുമില്ല. പക്ഷെ അവന്റെ രൂപം വല്ലാതെ മാറിയിരിക്കുന്നു..! കൈയ്യില്‍ കുറെ വളയങ്ങളും ചുവപ്പിച്ച തലമുടിയും ചെറിയ ഒരു ടീ ഷര്‍ട്ടും പാവാടപോലത്തെ ജീന്‍സും വല്ലാത്തൊരു കോലം..! ഇതായിരിക്കും ലേറ്റസ്റ്റ് ഫാഷന്‍ ഞാന്‍ ആത്മഗതിച്ചു. ഒരു കിളിമാസ് കാറും അതിനുള്ളില്‍ അതിനെക്കാള്‍ അടിപൊളി മ്യൂസിക് സിസ്റ്റവും അവന്‍ രക്ഷപ്പെട്ടു എന്നെനിക്കു തോന്നി. അതുപോലൊരു കാറില്‍ യാത്ര ചെയ്യാന്‍ പറ്റിയ ഗമയില്‍ ചാരിക്കിടന്നുകൊണ്ട് അവനോടു ചോദിച്ചു, "എടാ എത്ര വര്‍ഷമായി നീയിവിടെ..!?"
"ഒന്‍പതു വര്‍ഷം കഴിഞ്ഞളിയാ..!"
"നീയിതുവരെ നാട്ടില്‍ പോയില്ലെ..!?"
"കഴിഞ്ഞമാസം 20 ദിവസത്തേക്കു പോയി വന്നു..!"
"ഒന്‍പതു വര്‍ഷം നിന്നിട്ടു ഇരുപതു ദിവസം മാത്രം..!" കേട്ടിട്ടു വട്ടായി.
"അതെ അവിടെ ആരെക്കാണാനാ.. അവിടെ നിന്നാല്‍ എനിക്കു ഭ്രാന്തു പിടിക്കും ഞാന്‍ തിരിച്ചു പോന്നു..!" അവന്റെ നിരാശകലര്‍ന്ന വാക്കുകളില്‍ വിഷമം തോന്നി. പിന്നെ ഞാനൊന്നും ചോദിച്ചില്ല.

കോബാറിലുള്ള കൊട്ടാരസദൃശ്യമായ ഒരു വീടിനു മുന്നില്‍ കാര്‍ നിന്നു. ഇതാണെന്റെ സാമ്രാജ്യം..! ഞാന്‍ ഞെട്ടി..! ഇവിടാ നീ താമസിക്കുന്നത്..!? ഞാനിവിടത്തെ ഡ്രൈവറാടാ.. ഒന്‍പതു കൊല്ലം കൊണ്ട്.. അരാംകൊയിലെ പൈലറ്റാ എന്റെ കഫീല്‍ (സ്പോന്‍സര്‍), കാര്‍ പാര്‍ക്കു ചെയ്തു കൊണ്ട് അവന്‍ പറഞ്ഞു. പുറത്തു വല്ലാത്ത തണുപ്പ്.. മഞ്ഞുണ്ട് ഞാന്‍ കോട്ടിന്റെ പോക്കറ്റില്‍ നിന്നും മങ്കിക്യാപ്പെടുത്തു തലയില്‍ ഫിറ്റു ചെയ്തു. ആ‍ദ്യമായാ ഒരു സൌദിയുടെ വീടിന്റെ മതില്‍കെട്ടിനുള്ളില്‍... അവിടുത്തെ ഔട്ട്‌ഹൌസിലേക്കു അവനെന്നെ ക്ഷണിച്ചു, നൈറ്റ്ക്ലബ്ബു പോലുള്ള ഒരു റൂമിലേക്കു കയറി. കുറെ കളര്‍ ലൈറ്റുകളും രണ്ടുമൂന്നു അലമാരപോലുള്ള ബോക്സുകളും മൈക്കും.. ഇവനെന്തു പറ്റി..! ഒറ്റക്കുള്ള ജീവിതം കൊണ്ടു വട്ടായാ..! അപ്പോഴേക്കും അടുക്കളയില്‍ നിന്നും അവനൊരു കുപ്പിയുമായി വന്നു. അതുയര്‍ത്തിപ്പിടിച്ചു എന്നോടായി "വോഡ്ക..! ഞാന്‍ ബഹ്‌റൈനില്‍ നിന്നും കൊണ്ടു വന്നതാ.. നീ കഴിക്കുമല്ലൊ!?"
"ഏയ്..ഇല്ല..!"
"എന്തു പറ്റി നീ ബിയറും വോഡ്കയും കഴിക്കുമായിരുന്നല്ലൊ!?"
"ഇങ്ങോട്ട് പാക്ക് ചെയ്തതോടെ നിര്‍ത്തി.. അതുമല്ല പോകുന്നതിലും സ്പീഡില്‍ തിരിച്ചു വരുന്നു.!"
"ശെരി ഞാന്‍ നിര്‍ബന്ദിക്കുന്നില്ല" ഒരു ഇംഗ്ലീഷ് മ്യൂസിക് അവന്‍ പ്ലെ ചെയ്തു.. അവിടം കുലുങ്ങുന്ന പോലെ തോന്നി. അത്രക്കു ഉച്ചത്തില്‍..! "എടാ സൌദി വഴക്കു പറയില്ലെ..!?" എനിക്കു പേടിയായി.
"ഇല്ലെടാ.. നീ ധൈര്യമായിരിക്ക് അവര്‍ക്കു എന്റെ ഈ വട്ടുകളൊക്കെ അറിയാം, ഇങ്ങോട്ടു ശ്രദ്ധിക്കാറില്ല.." അപ്പോഴാണു ചുമരിലെ ഫോട്ടോകള്‍ ഞാന്‍ ശ്രദ്ധിച്ചത്. സുന്ദരിയായ ഒരു ഫിലിപ്പിനി പെണ്ണിനേയും കെട്ടിപ്പിടിച്ചു കൊണ്ടുള്ള അവന്റെ പോസുകള്‍..! ആകാംഷയോടെ ഞാന് ‍ചോദിച്ചു,
"ആരാടാ ഇവള്‍..!?"
"എന്റെ ഇപ്പോഴത്തെ ഗേള്‍ഫ്രണ്ട്..! ഇവിടുത്തെ ജോലിക്കാരി. ഓരോ "പ്രശ്നങ്ങള്‍" ഉണ്ടാകുമ്പോള്‍ സ്പോന്‍സര്‍ ഓരോന്നിനെ പറഞ്ഞു വിടും.. ഇതു അവസാനം വന്നത്.. നീയിങ്ങു വന്നെ.. അവനെന്നെ അടഞ്ഞു കിടന്ന ഒരു മുറി തള്ളിത്തുറന്നു അകത്തോട്ടു കൊണ്ടുപോയി. കട്ടിലില്‍ ഫിലിപ്പിനിപ്പെണ്ണു മൂടിപ്പുതച്ചു കിടന്നുറങ്ങുന്നു..! അകത്തു കയറിയതിനെക്കാള്‍ സ്പീടില്‍ ഞാന്‍ പുറത്തേക്കിറങ്ങി..! അവന്‍ കൂളായി എന്നോട് എടാ.. ഇതെന്റെ ബെഡ‌്റൂമാ.. സോറി ഞങ്ങളുടെ..! നമുക്കകത്തിരിക്കാം. വേണ്ട അവളുറങ്ങിക്കോട്ടെ. നമുക്കു പുറത്തിരിക്കാം ഞാന്‍ തിരികെ പഴയ സോഫയില്‍ വന്നിരുന്നു.

അവന്‍ വീണ്ടും വോഡ്ക ഗ്ലാസ്സിലേക്കു പകര്‍ന്നു അതു ഫിനിഷു ചെയ്തു. "എടാ നീ ഇതിന്റെ ശബ്ദമൊന്നു കുറച്ചെ.. വിശേഷങ്ങള്‍ ചോദിക്കട്ടെ..!? നിന്റെ ഉമ്മയും വാപ്പയും എന്തു പറയുന്നു?" എന്റെ ചോദ്യം കേട്ടു അവന്‍ വല്ലാതെ ചിരിച്ചു..! "അവര്‍ രണ്ടും പോയെടാ..! മൂന്നു വര്‍ഷത്തിനു മുന്‍പ് വാപ്പയും കഴിഞ്ഞ മാസം ഉമ്മയും.. നീ അറിഞ്ഞില്ലെ..!? അവന്‍ സി.ഡി പ്ലെയര്‍ ഓഫ് ചെയ്തു. "സത്യത്തില്‍ ഞാനറിഞ്ഞില്ലായിരുന്നെടാ.." വല്ലപ്പോഴും വീട്ടില്‍ വിളിക്കുന്നതൊഴിച്ചാല്‍ നാടുമായി എനിക്കു യാതൊരു ബന്ധവുമില്ലായിരുന്നു എന്നതാണു സത്യം. "കൊള്ളാം നല്ലത്" അവന്‍ തുടര്‍ന്നു. "അവസാനമായി വാപ്പ എന്നെ വിളിച്ചിരുന്നു, കുറെ സംസാരിച്ചു, അവസാനം ഒരു വെള്ളമുണ്ട് വേണമെന്നു പറഞ്ഞു, വാപ്പ ആദ്യമായി ഒരു കാര്യം ചോദിച്ചതാണ്, നമ്മുടെ സുള്‍ഫി നാട്ടില്‍ പോകാന്‍ നില്‍ക്കുന്നു, ഞാനൊരു മുണ്ടുവാങ്ങി കവറില്‍ വാപ്പയുടെ പേരുമെഴുതി റൂമില്‍ വെച്ചു, വന്നു വാങ്ങിക്കാന്‍ സുള്‍ഫിയും കൊണ്ടു കൊടുക്കാന്‍ ഞാനും മറന്നു. സുള്‍ഫി പോയി പിറ്റെ ദിവസം വാപ്പ മരിച്ചെന്നും പറഞ്ഞു നാട്ടില്‍ നിന്നും ഫോന്‍ വന്നു..! അവസാനമായി പുതപ്പിക്കാനായിരിക്കും വാപ്പ എന്നോടു മുണ്ട് ചോദിച്ചത്. എനിക്കാ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല..! വീണ്ടും അവന്‍ വോഡ്ക ഗ്ലാസ്സിലേക്കു പകര്‍ന്നു.

ഉമ്മ ഒരുപാടു പ്രാവശ്യം വിളിച്ചിട്ടു എനിക്കു നിന്നെക്കാണാന്‍ കൊതിയാവുന്നു എന്നു പറഞ്ഞു. അപ്പോഴൊക്കെ ഞാന്‍ അടുത്ത മാസം വരാം അതിനടുത്ത മാസം വരാമെന്നുള്ള മറുപടികൊടുത്തു എന്റുമ്മായെ പറ്റിച്ചുകൊണ്ടിരുന്നു. ഒരു ദിവസം സ്പോന്‍സര്‍ ടിക്കറ്റും പാസ്പോര്‍ട്ടും കൈയ്യില്‍ തന്നിട്ടു എത്രയും പെട്ടെന്നു നാട്ടില്‍ പോകാന്‍ പറഞ്ഞു..! പറഞ്ഞുവിടാന്‍ ഞാനെന്തു തെറ്റു ചെയ്തെന്നു ചോദിച്ചപ്പൊഴേക്കും, ഉമ്മ ഹോസ്പിറ്റലിലാണെന്നും അവിടെ നിന്നും ഡോക്ടര്‍ വിളിച്ചിരുന്നു എന്നുമുള്ള സ്പോന്‍സറിന്റെ മറുപടിയില്‍ ഞാന്‍ വിയര്‍ത്തു, എനിക്കു ചുറ്റും ഇരുള്‍പരക്കുന്നതായി തോന്നി, വല്ലാത്ത ഒരു ഭയം എന്നെ പിടികൂടി, ഒട്ടും സമയം കളയാതെ ഞാന്‍ നാട്ടിലെത്തി. എയര്‍പോര്‍ട്ടില്‍ നിന്നും നേരെ മെഡിക്കല്‍ കോളേജിലേക്ക്..! നാട്ടില്‍ നിന്നു പോരുമ്പോള്‍ എന്റുമ്മ വളരെ ആരോഗ്യവതിയായിരുന്നെടാ.. ഒന്‍പതു വര്‍ഷത്തെ മാറ്റം..! തളര്‍ന്നുറങ്ങുന്ന ഉമ്മായെ ഞാന്‍ തട്ടി വിളിച്ചു. ഉമ്മാ.. ഉമ്മാ.. ഞാന്‍ വന്നു.. ഉമ്മയുടെ റഷീദ് വന്നു… പക്ഷെ നിര്‍ഭാഗ്യവാനായ എന്നെ തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം ഉമ്മായുടെ ബോധം മറഞ്ഞിരുന്നു. മൂന്നു ദിവസം എന്റുമ്മായുടെ അരികില്‍.. ആ ഹോസ്പിറ്റലില്‍.. പക്ഷെ ഒരിക്കല്‍പ്പോലും ഉമ്മയെന്നെ തിരിച്ചറിഞ്ഞില്ല..! നോക്കി ഒന്നു ചിരിച്ചുപോലുമില്ല..! റഷീദെ എന്നുള്ള ഒരു വിളിക്കായി ഒരു ചിരിക്കായി രാത്രിയും പകലും ഞാന്‍ കാത്തിരുന്നു. അവസാനതുള്ളി വെള്ളം എന്റെ കൈകൊണ്ടു കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവുമൊ..!? ഉമ്മാ.. ഒരിക്കലെന്നെ മോനെ എന്നു വിളിക്കൂ.. ഞാന്‍ ഹൃദയം പൊട്ടിക്കരഞ്ഞു… ആ കരച്ചിലിനൊടുവില്‍ അവസാന ശ്വാസവും നിലച്ചു എന്റ്റുമ്മ യാത്രയായി.. അവന്റെ വാക്കുകള്‍ ഇടറിയിരുന്നു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. വല്ലാത്തൊരു നിര്‍ജ്ജീവാവസ്ഥയില്‍ ഞാനെല്ലാം കേട്ടിരുന്നു.

അവന്‍ കുപ്പി മുഴുവനും കാലിയാക്കി. മൈക്കു കൈയ്യിലെടുത്തു.
"നിനക്കു കവിത ഇഷ്ടമാണൊ..!?" അവന്റെ ചോദ്യം കേട്ടു ഞാനമ്പരന്നു.! ഞാനൊരു കവിത ചൊല്ലാന്‍ പോകുന്നു. ഇവിടുത്തെ ജീവിതം എനിക്കു സമ്മാനിച്ച ഒരേയൊരു നല്ല ഗുണം,,!
അവനുച്ചത്തില്‍ ചൊല്ലി…..

"അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം
നിശബ്ദത പോലുമിന്നു നിശബ്ദമായി
വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി-
നിന്നതേയുള്ള നിഴലുകള്‍ മാതിരി....."

അതു ചൊല്ലിത്തീര്‍ത്തവന്‍ അടുത്തതിലേക്കു കടന്നു..

"അങ്കണത്തൈമാവില്‍ ‍ നി-
ന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നി-
ന്നുതിര്‍ന്നു ചുടു കണ്ണീര്‍"

ആ കവിതകള്‍ക്ക് അവന്റെ മധുരമായ ശബ്ദത്തില്‍ ജീവന്‍ വെച്ചന്നു തോന്നി.
കത്തിജ്ജ്വലിക്കുന്ന അവന്റെ അന്തരാത്മാവില്‍ നിന്നും ഉരുകിയൊലിക്കുന്ന ലാവാ പ്രവാഹം പോലെ..! ജീവിതത്തില്‍ ഇത്രയും ഹൃദയ സ്പര്‍ശിയായ ഒരാലാപനം ഞാന്‍ കേട്ടിട്ടില്ല. അറിയാതെ കവിളില്‍ നനവു ഒലിച്ചിറങ്ങി. കവിതയുടെ അവസാനം അവന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. വീര്‍പ്പു മുട്ടലിന്റെയും കുറ്റബോധത്തിന്റെയും കാര്‍മേഘങ്ങള്‍ പെയ്തൊഴിയുന്നതും നോക്കി ഞാനിരുന്നു.

കുറച്ചു നേരത്തെ നിശ്ബ്ദതക്കു ശേഷം അവന്‍ പറഞ്ഞു. എടാ കാശിനു വേണ്ടി നീയിവിടെ അടിഞ്ഞു കൂടരുത്. അമൂല്യമായ ബന്ധങ്ങള്‍ക്കു മുന്നില്‍ കാശിനു പുല്ലുവിലയാടാ..! ഉറ്റവരുടേയും ഉടയവരുടേയും നഷ്ടങ്ങള്‍ക്കു ശേഷം ലക്ഷങ്ങള്‍ കൊണ്ടെന്തു നേട്ടം..! വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാടു കാണാന്‍ കഴിയാത്തതു കൊണ്ടാകാം റഷീദിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഹൃദയം പടപടാന്നു മിടിക്കാന്‍ തുടങ്ങും..

49 comments:

പ്രയാസി said...

കുറച്ചു നേരത്തെ നിശ്ബ്ദതക്കു ശേഷം അവന്‍ പറഞ്ഞു. എടാ കാശിനു വേണ്ടി നീയിവിടെ അടിഞ്ഞു കൂടരുത്. അമൂല്യമായ ബന്ധങ്ങള്‍ക്കു മുന്നില്‍ കാശിനു പുല്ലുവിലയാടാ..! ഉറ്റവരുടേയും ഉടയവരുടേയും നഷ്ടങ്ങള്‍ക്കു ശേഷം ലക്ഷങ്ങള്‍ കൊണ്ടെന്തു നേട്ടം..! വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാടു കാണാന്‍ കഴിയാത്തതു കൊണ്ടാകാം റഷീദിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഹൃദയം പടപടാന്നു മിടിക്കാന്‍ തുടങ്ങും..

അറിയാതെ കണ്ണുനിറഞ്ഞ ഒരു രാത്രിയുടെ ഓര്‍മ്മക്ക്..!

അലി said...

പ്രയാസീ...
കൊള്ളാം നന്നായി..

ഇങ്ങനെയല്ല ഇതിലപ്പുറവും കാണിക്കുന്ന ചിലരുണ്ട്
താല്‍ക്കാലികമായി ഇവിടെ കിട്ടുന്ന സുഖസൌകര്യങ്ങളില്‍ മതിമയങ്ങുന്നവര്‍. ഒരുപാട് പ്രതീക്ഷയോടെ പറഞ്ഞയച്ച് കണ്ണീരോടെ കാത്തിരിക്കുന്ന വേണ്ടപ്പെട്ടവരുടെ വേദനകള്‍ കാണാതെ പോകുന്നവര്‍.. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്തവര്‍.. ഇനിയെന്തുകൊടുത്തു ആ മകന്റെ കടമ നിറവേറ്റാനാവും..

പ്രയാസീ
മനസ്സില്‍തട്ടുംവിധം നന്നായി എഴുതി.
അഭിനന്ദനങ്ങള്‍

മന്‍സുര്‍ said...

പ്രയാസി...

കഥ തുടങ്ങിയപ്പോല്‍ തന്നെ ഹാസ്യമായിരുന്നു...ജയന്‍ റഷീദ്‌...പണ്ടെന്നോ കേട്ടുമറന്ന,കണ്ടു മറന്ന കൂട്ടുക്കാരനെ കിട്ടിയ സന്തോഷം പ്രവാസിക്ക്‌ അനുഗ്രഹമാണ്‌...അല്ലേ.
പിന്നെ കഥ മുന്നോട്ട്‌...പ്രായാസിയുടെ പെരുന്നാളുകള്‍ ഡാര്‍ക്ക്‌ റൂമുകളില്‍..എല്ലാം ജീവിതം കരക്കടുപ്പിക്കാനുള്ള യജ്ഞമായ്‌...നേര്‍ച്ചക്ക്‌ ഉഴിഞ്ഞ്‌ വെച്ച നേര്‍ച്ചകോഴിയെ പോലെ..അല്ലേ.
കഥ വീണ്ടും മുന്നോട്ട്‌....ഇവിടെ മുന്നോട്ട്‌ നീങ്ങാന്‍ കണ്ണുകള്‍ അനുവദിക്കാത്ത ഒരു അവസ്ഥ.... നിറയുന്നു എന്റെ കണ്ണുകള്‍....
പഴയ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ ഒരു കനലായ്‌...
റഷീദേ...നീ ഭാഗ്യവാനാടാ...എന്നെപോലെയല്ല...അവസാനമായി ഒരു നോക്ക്‌ കാണാന്‍ നിന്റെ ഉമ്മയുടെ അരികില്‍ നീയുണ്ടായല്ലോ...ഒരല്‌പ്പം വെള്ളം നിന്റെ കൈ കൊണ്ട്‌ നല്‍ക്കാന്‍ കഴിഞ്ഞില്ലോ..സന്തോഷിക്കാം

എനിക്ക്‌ ഇന്നും ജീവിതം താളം തെറ്റിയ താരാട്ടായി...

എല്ലാം ദൈവത്തിന്റെ ഓരോ കളിയാട്ടം അല്ലേ....അല്ലെങ്കിലും നല്ലവരെ ആദ്യം വിളികുമത്രേ...എന്തിനാണവോ...ചീത്ത ആളുകളെ ഇവിടെ നിര്‍ത്തുന്നത്‌...ഒരു പക്ഷേ ബാക്കിയുള്ള നല്ലവരെ ചീത്തയാക്കാനാവും അല്ലേ..
എന്റെ കഥയുമായി ഈ കഥക്ക്‌ നല്ല സാമ്യം ഉണ്ട്‌.... മനുഷ്യര്‍ അല്ലേ എല്ലാര്‍ക്കും കാണില്ലേ ഒരേ അനുഭവങ്ങള്‍

പ്രയാസി....ഈ ഓര്‍മകുറിപ്പ്‌ മനസ്സിലൊരു നൊമ്പരമായ്‌...

നന്‍മകള്‍ നേരുന്നു

Sherlock said...

പ്രയാസീ, നന്നായിരിക്കുന്നു...വായിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രയാസിക്കിട്ട് കൊട്ടാന്‍ ഒരു സംഗതിക്കു വേണ്ടി പരതിയെങ്കിലും അവസാനമെത്തിയപ്പോഴേക്കും അതെല്ലാം മനസില്‍ നിന്നും പോയിരുന്നു...

റഷീദ് പറഞ്ഞപോലെ ലക്ഷങ്ങള്‍ കൊണ്ടെന്തു നേട്ടം..പണത്തിനേക്കാല്‍ വലുത് ബന്ധങ്ങള്‍ തന്നെ....

ഓ ടോ: കൊച്ചീല്‍ സ്മാര്‍ട്ട് സിറ്റിയൊന്നു വന്നോട്ടേ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഈ ഓര്‍മകുറിപ്പ്‌ മനസ്സിലൊരു നൊമ്പരമാണ് പലര്‍ക്കും അനുഭവം ഗുരു എന്നു പറയുന്നപോലെ.....
കണ്ണുനീരിന്റെ നനവുണ്ട് ഈ വരികള്‍ക്ക്..
മനസ്സൊനു പിടഞ്ഞൂട്ടൊ ഓരോ പ്രവാസിയും ജീവിതം തള്ളിനീക്കുന്നു..
കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ടു ഒഴുകുന്നു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശെരി.

ദിലീപ് വിശ്വനാഥ് said...

പ്രയാസി, കരയിച്ചുകളഞ്ഞു.
ഇതു തന്നെയാണ് എല്ലാ പ്രവാസികളുടെയും കഥ

Unknown said...

പ്രവാസീ. ജീവിതത്തിന്റെ ഭദ്രതക്കായി,ചൂടും വിയര്‍പ്പും സഹിച്ചു മണലാരണ്ണ്യത്തിലെ പൊന്നു മോഹിച്ചു കഴിഉന്ന ഒരു കൂട്ടം മനുഷ്യരുടെ ആത്മാവില്‍ പൊറല്‍ ഏല്‍പ്പിക്കുന്ന അനുഭവങ്ങള്‍..വളരെ ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു.എവിടെ ഒക്കെയോ അതു നഷ്ട ബോധത്തെ ഉണ്ടാക്കുന്നു.. അവസാനം ഒരു പക്ഷെ ഒരു പെട്ടിയില്‍‍ നാട്ടില്‍ എത്തേണ്ടന്ദ അവസ്ഥ വരുന്നതു വരെ അവിടെ കഴിയുന്ന ആളുകളും ഉണ്ടാവില്ലേ? ഇതു നമ്മുടെ നാടിന്റെ ശാപം ആണു.അതു മനസിലാകുമ്പോഴേക്കും വൈകി പ്പോകും. നന്ദി.. നന്നായി, ഹൃദയസ്പര്‍ശി ആയി എഴുതിയിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

ഉപാസന || Upasana said...

പ്രയാസീ,
സത്യമാണോ സാര്‍
അവസാനം വേദനിപ്പിച്ചൂ.
ഇനിയും ഒരുപാട് നൊമ്പരക്കവിതകള്‍ പറയൂ പ്രയാസീ
:(
ഉപാസന

സഹയാത്രികന്‍ said...

എടാ കാശിനു വേണ്ടി നീയിവിടെ അടിഞ്ഞു കൂടരുത്. അമൂല്യമായ ബന്ധങ്ങള്‍ക്കു മുന്നില്‍ കാശിനു പുല്ലുവിലയാടാ..!

പ്രയാസി...

വിഷമിപ്പിച്ചു നീ... ഒരു വിധം എല്ലാ പ്രവാസികള്‍ക്കും പറയാനുണ്ടാകും ഇതു പോലൊരു കഥ...

കുഞ്ഞന്‍ said...

പ്രയാസി...

പ്രവാസജീവിതം നയിക്കുന്ന പലര്‍ക്കും കാണും ഇത്തരം റഷീദ് കഥകള്‍.. കിട്ടുന്ന രൂപ കൊണ്ട് അര്‍മ്മാദിച്ചു നടന്ന് ബന്ധങ്ങള്‍ക്കു വില കല്പിക്കാതെ മരത്തില്‍ നിന്ന് മരങ്ങളിലേക്കു ചാടിച്ചാടി നടക്കുകയും അവസാനം പിടിവിട്ട് താഴെ വീഴുമ്പോഴാണ് ബന്ധുക്കളെയും വേരുകളെയും പറ്റി ഓര്‍മ്മിക്കുന്നത് അപ്പോഴേക്കും കാലം അതിന്റെ പാട്ടിനു പോയിട്ടുണ്ടാകും..

പലര്‍ക്കും ആത്മനിന്ദ തോന്നിപ്പിക്കുന്ന കുറിപ്പ്.. അഭിനന്ദനങ്ങള്‍..!

ഭൂമിപുത്രി said...

അല്ലലേതുമറിയാതെയെങ്കിലും എന്നും പരാതിയും പരിഭവവുമായി, സ്വന്തംനാട്ടിന്റെ ഊഷ്മളതവിട്ടെങ്ങും പോകാത്തവര്‍ക്കു,ഇങ്ങിനെ ചില കഥകള്‍ കേള്‍ക്കുമ്പോഴാണു സ്വന്തം ഭാഗ്യരേഖയെക്കുറിച്ചോറ്മ്മവരിക.

മയൂര said...

നന്നായി എഴുതിയിരിക്കുന്നു...:)

ഏ.ആര്‍. നജീം said...

പ്രയാസീ,
പ്രവാസിയായത് കൊണ്ടും കുറേ റഷീദുമാരെ കണ്ടത് കൊണ്ടുമാവാം. മനസില്‍ ഒരു നോവ്..
ഇങ്ങനെ ക്ഷണികമന്നോണം ജീവിച്ചു തീര്‍ക്കുന്ന ഇത്രയോ പേരെ ഈ മണല്‍ക്കാട്ടില്‍ കാണാം. ഇത് പ്രവാസികളായ പലര്‍ക്കും ഒരു പാഠമാകട്ടെ.
റൂമില്‍, ജോലിസ്ഥലത്ത കൂടെയുള്ള സുഹൃത്തുക്കള്‍ നാട്ടിലേയോ ഇവിടുത്തേയോ പ്രയാസങ്ങള്‍ പറയുമ്പോള്‍ എത്ര തിരക്കായാലും ഒന്ന് ചെവി കൊടുക്കുക അത് ചിലപ്പോള്‍ അവന്റെ ജീവനെ തന്നെയാവും നാം രക്ഷിക്കുന്നത്. വിഷമങ്ങള്‍ ഇറക്കിവയ്ക്കാന്‍ ഒരത്താണിയായി തീരുന്നത് എത്ര ഗുണം ചെയ്യും..

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു.
ഒരു പ്രവാസികളുടെ ജീവിതം നന്നായി വരച്ചുകാട്ടി.

ശ്രീ said...

പ്രയാസീ...
ഹൃദയസ്പര്‍‌ശിയായ അനുഭവ വിവരണം. റഷീദിന്റെ ദുഖത്തില്‍‌ പങ്കു ചേരുന്നു. പാവത്തിനെ അവസാന നിമിഷമെങ്കിലും ഉമ്മായ്ക്കു തിരിച്ചറിയാനായിക്കാണുമെന്ന് പ്രത്യാശിയ്ക്കാം.

എന്തായാലും അവസാനം റഷീദ് പറഞ്ഞ വാക്കുകള്‍‌ മനസ്സില്‍‌ എന്നും ഓര്‍‌മ്മ വയ്ക്കുക.

“അമൂല്യമായ ബന്ധങ്ങള്‍ക്കു മുന്നില്‍ കാശിനു പുല്ലുവിലയാടാ..! ഉറ്റവരുടേയും ഉടയവരുടേയും നഷ്ടങ്ങള്‍ക്കു ശേഷം ലക്ഷങ്ങള്‍ കൊണ്ടെന്തു നേട്ടം..!”

അങ്കിള്‍ said...

:(

Sethunath UN said...

പ്രയാസീ,
എന്തെല്ലാം കാണ‌‌ണ‌ം നാം. :(
ടച്ചിംഗ് ആയി എഴുതിയിരിയ്ക്കുന്നു.

സാക്ഷരന്‍ said...

പ്റയാസീടെ (പ്റവാസീടെ) ഓരോ പ്റയാസങ്ങളേ ... നന്നായിട്ടുണ്ട്‌

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സുഖല്ല്യാത്തോണ്ട് വരാന്‍ വൈകി.

പ്രവാസിയുടെ നൊമ്പരങ്ങള്‍ കണ്ണിലൊരു നനവ് തീര്‍ക്കുന്നു...

Unknown said...

പ്രയാസിയെയും റഷീദിനെയും നന്നായി അറിയാന്നുള്ള ആളായതു കൊണ്ട് വായിചപ്പോല്‍ മനസില്‍ വല്ലാത്ത ഒരു നൊബ്ബരം!!!!!!!!!!!!!

Unknown said...

പ്രയാസിയെയും റഷീദിനെയും നന്നായി അറിയാന്നുള്ള ആളായതു കൊണ്ട് വായിചപ്പോല്‍ മനസില്‍ വല്ലാത്ത ഒരു നൊബ്ബരം!!!!!!!!!!!!!

മുക്കുവന്‍ said...

നന്നായി എഴുതിയിരിക്കുന്നു. കരയിപ്പിച്ചു :(

അഭിനന്ദനങ്ങള്‍!

Unknown said...

hello, my friend,

I Think this is true storry,
Please write more & more for us.
Wish u all the best.

ഹരിശ്രീ said...

കത്തിജ്ജ്വലിക്കുന്ന അവന്റെ അന്തരാത്മാവില്‍ നിന്നും ഉരുകിയൊലിക്കുന്ന ലാവാ പ്രവാഹം പോലെ..! ജീവിതത്തില്‍ ഇത്രയും ഹൃദയ സ്പര്‍ശിയായ ഒരാലാപനം ഞാന്‍ കേട്ടിട്ടില്ല. അറിയാതെ കവിളില്‍ നനവു ഒലിച്ചിറങ്ങി. കവിതയുടെ അവസാനം അവന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. വീര്‍പ്പു മുട്ടലിന്റെയും കുറ്റബോധത്തിന്റെയും കാര്‍മേഘങ്ങള്‍ പെയ്തൊഴിയുന്നതും നോക്കി ഞാനിരുന്നു.

നല്ല ഓര്‍മ്മക്കുറിപ്പ്.തമാശ പറഞ്ഞ് തുടങ്ങി കരയിപ്പിച്ച് അവസാനിപ്പിച്ചു.

ഗീത said...

പ്രയാസിയുടെ ഇതുവരെയുള്ള പോസ്റ്റുകളെല്ലാം വായിച്ചു ചിരിച്ചിട്ടേയുള്ളു. ഇതു വായിച്ചു ഞാന്‍ കരഞ്ഞു.

റഷീദിന് ദൈവം മനസ്സമാധാനം കൊടുക്കട്ടേ.
ഒന്ന് നഷ്ടപ്പെടുമ്പോഴാണല്ലോ അതിന്റെ മൂല്യം നമ്മള്‍ മനസ്സിലാക്കുന്നത്.
മനുഷ്യനെ സ്നേഹിക്കാതെ കാശിനെ സ്നേഹിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് കൂടിയാണിത്.

പ്രയാസി said...

വായിച്ച എല്ലാവര്‍ക്കും നന്ദി..

അച്ചു said...

മാഷേ...എന്നെ സെന്റി ആക്കി...

പൈങ്ങോടന്‍ said...

മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ്.
ഇഷ്ടപ്പെട്ടു

പിന്നെ ഈ മഞ്ഞ ബാക്ക്ഗ്രൌണ്ടിന് ഈ ഫോണ്ട് അത്ര യോജിക്കുന്നില്ല. വാ‍യിക്കാന്‍ എന്തോ ബുദ്ധിമുട്ടുപോലെ.ഇനി എന്റെ മാത്രം കുഴപ്പമാണോ?

Typist | എഴുത്തുകാരി said...

റഷീദിനേപ്പോലെ എത്രയോ പേരുണ്ടാകാം, ഇല്ലേ? ഒരു പക്ഷേ അകലേക്കു പോകുമ്പോഴാണോ ബന്ധങ്ങളുടെ വില കൂടുതല്‍ മനസ്സിലാവുന്നതു്?

യാരിദ്‌|~|Yarid said...

ഒറ്റവാ‍ക്കില്‍ . ഇഷ്ടപെട്ടു...

നാടോടി said...

വളരെ നന്നായിരിക്കുന്നു...

K M F said...

Pryasi
nannayirikkunnu

അപ്പു ആദ്യാക്ഷരി said...

പ്രയാസീ, ഞാനാദ്യമായാണ് ഇവിടെ വരുന്നതും വാ‍യിക്കുന്നതും. നല്ല വിവരണം എന്ന് ആദ്യമേ പറയട്ടെ.

ഈ ടെമ്പ്ലേറ്റിന്റെ ഫോണ്ട് സൈസ് ഒന്നു കുറച്ച് വരികള്‍ തമ്മിലുള്ള അകലം അല്‍പ്പ്ം കൂടെ കൂട്ടൂ, വായിക്കാന്‍ സുഖമുണ്ടാവും.

ആശംസകളോടേ
അപ്പു

krish | കൃഷ് said...

പ്രവാസി ജീവിതത്തിലെ വേദനകള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു.

anonymous said...

പ്രയാസീ ഇതു കഥയല്ല എന്നു വിശ്വസിക്കട്ടെ. ഇത്തരത്തില്‍ ഒരാള്‍ ഇല്ലാതാക്കിയത് എന്റെ ലൈഫ് ആണ്. പുള്ളിയും ഈ പറഞ്ഞ സ്ഥലത്ത് തന്നെ. വലിയ ഗള്‍ഫുകാരനായി വന്നു കല്യാണം കഴിച്ചു. 2002-മേയ്-30-നു. 40-)0 ദിവസം പുള്ളിക്കാരന്‍ യാത്രയായി. നാട്ടില്‍ നിന്നും പോയ ആള്‍ വീട്ടിലേയ്ക്ക് വിളിക്കുന്നത് പിന്നെ 30 ദിവസം കഴിഞ്ഞാണ്. ഒരു റൂറല്‍ ഏരിയായില്‍ ആണ് ജോലി അവിടെ മൊബൈല്‍ ടവര്‍ ഒന്നും ഇല്ല എന്നൊക്കെ പറഞ്ഞു അവിശ്വസിക്കേണ്ട കാര്യം തോന്നിയില്ല.പിന്നെ വിളികള്‍ 6 ഉം 8ഉം മാസം കഴിഞ്ഞായി. ഒരോരൊ എസ്ക്യൂസുകള്‍. സത്യമാണെന്നു കരുതി എന്റെ പേരെന്റ്സിനോടും ഞാന്‍ കള്ളം പറഞ്ഞു, പുള്ളിക്കാരന്‍ എന്നും വിളിക്കുന്നുണ്ടെന്ന്. വര്‍ഷം അഞ്ചു വര്‍ഷം കഴിഞ്ഞു. ഫോണ്‍ കാളുകള്‍ ഇതിനിടയില്‍ നാമമാത്രം. അങ്ങോട്ടു വിളിച്ചാലും പലപ്പോഴും അറ്റന്‍ഡുചെയ്യില്ല. ഇത്തരം പെരുമാറ്റത്തിന്റെ പൊരുത്തക്കേടുകളെക്കുറിച്ചു പലരും പേരന്‍സും പറഞ്ഞേങ്കിലും എനിക്ക് എന്റെ ഭര്‍ത്താവില്‍ അവിശ്വാസം തോന്നിയിരുന്നില്ല. അത്രയ്ക്ക് സ്നേഹ്മായാണ് അദ്ദേഹം പെരുമാറിയിരുന്നത്. ഞാനും ഒരിക്കലും മുഷിഞ്ഞു സംസാരിച്ചിരുന്നില്ല. വിദേശങ്ങളില്‍ പല പ്രശ്നങ്ങളും ഉള്ളതിനാലാവും ഇങ്ങനെ എന്നു കരുതി. വരവിനെ പറ്റി ചോദിച്ചാല്‍ ഉടനെ എന്നു മറുപടി. പിന്നെന്ത് പറയാന്‍. വളരെ പ്രതീക്ഷയോടെ വളര്‍ത്തിയ മകളുടെ ജീവിതം വഴിമുട്ടുകയാണെന്നു അനുഭവസമ്പന്നനായ എന്റെ പിതാവിന് മനസിലായി അത് അദ്ദേഹത്തെ വിഷാദരോഗത്തിലേയ്ക്കും തുടര്‍ന്ന് മസ്തിഷ്കാഘാതം മൂലമുള്ള മരണത്തിലേയ്ക്കു നയിച്ചു. അതില്‍ പിന്നെ അച്ഛന്റെ അനിയന്മാര്‍ ഗള്‍ഫിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങള്‍ അന്വേഷിച്ചപ്പൊഴാണ്. ഇത്രയും നാള്‍ കബളിപ്പിക്കപ്പെട്ടകാര്യം ഞാന്‍ അറിഞ്ഞത്. പുള്ളിക്കാരന്‍ ആദ്യം നാട്ടില്‍ വന്നത് 9 വര്‍ഷം കഴിഞ്ഞാത്രെ. ഇനിയും മകന്‍ ഇങ്ങനാകാതിരിക്കാന്‍ വീട്ടുകാര്‍ കൈയ്യോടെ പെണ്ണുകെട്ടിച്ചു. എന്നിട്ടോ.
ഇവിടെ ആരാണു തെറ്റുകാര്‍. കഴിയുന്ന റിസോര്‍സുകള്‍ ഒക്കെ ഉപയോഗിച്ചപ്പോഴും കുഴപ്പമില്ല നല്ല ബന്ധം എന്നാണ് എല്ലാരും പറഞ്ഞത്. അദ്ദേഹം റഷീദിനിപ്പോലെ അവിടെ ജീവിതം ആസ്വദിക്കുന്നു.
നഷ്ടപ്പെട്ടത് മക്കളെ സുഹ്രുത്തുക്കളെ പ്പോലെ കണ്ടിരുന്ന സ്നേഹനിധിയായ പിതാവ്.
നാട്ടുകാരുടെ പരിഹാസം, തുടങ്ങി എന്നാല്‍ എങ്ങുമെത്താത്ത ജീവിതം. ഞാനനുഭവിക്കുന്ന മാനസികപീഡനങ്ങള്‍ ഇതിനൊന്നും ഒരു വിലയുമില്ലേ. പക്ഷേ ഞാന്‍ തളര്‍ന്നില്ല എന്റെ അച്ച്ചന്‍ ഞങ്ങളെ അങ്ങനെയാണു പഠിപ്പിച്ചത്. ചിലപ്പോള്‍ പാതിവഴിയില്‍ ഞങ്ങള്‍ ഒറ്റയ്ക്കാകുമെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം. ഞാന്‍ ഫാമിലി കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നു. 6 സിറ്റിങ്ങ് കഴിഞ്ഞു ഇതു വരെയും എതിര്‍ ഭാഗത്തു നിന്നും ഒരു വിവരവുമില്ല. ഇടുങ്ങിയ വരാന്തയിലെ ബഞ്ചില്‍ ഊഴം കാത്ത് തനിച്ചിരിക്കുമ്പോള്‍, എനിക്കാരോടും പരിഭവമില്ല ഇതെന്റെ വിധിയാകു എങ്കിലും അദ്ദേഹത്തോടോരു ചോദ്യം എന്തിനായിരുന്നു ഇങ്ങനെ ഒരു നാടകം ഒഴിവാക്കാമായിരുന്നില്ലെ. ഒരച്ഛന്‍ തന്റെ പെണ്മക്കളെയും ഭാര്യയെയും പൊന്നുപോലെ നോക്കി സ്നേഹത്തോടെ ജീവിക്കില്ലായിരുന്നോ. ആ മകള്‍ അവളാഗ്രഹിച്ചപോലെ അവളുടെ അമ്മയെയും ആന്റിമാരെയും പോലെ നല്ല ഭാര്യയായി അമ്മയായി കഴിയില്ലായിരുന്നോ. വെറും 40 ദിവസത്തെ നേരം പോക്കിനായി നഷ്ട്രപ്പെടുത്തിയത് ഒരു പിതാവിന്റെ ആയുഷ്കാല സമ്പാദ്യവും ഒരു പെണ്ണിന്റെ ജീവിതവും.
ഒരു കാര്യത്തില്‍ ഞാന്‍ റഷീദിനെ ബഹുമാനിക്കുന്നു. ഇങ്ങനെ ഒരു കടുംകൈ കൂടി ചെയ്തില്ലല്ലോ.
അതോ അവസരം കിട്ടഞ്ഞിട്ടോ

ശ്രീ said...

പ്രയാസീ....

ഇവിടെ അനോണിയായി കമന്റിട്ട ചേച്ചിയുടെ അവസ്ഥ വായിച്ചു കാണുമല്ലോ?
വായിച്ചിട്ടു തന്നെ കഷ്ടം തോന്നുന്നു. നമുക്കെന്തു ചെയ്യാനാകും?
അജ്ഞാതയായ ആ ചേച്ചിയ്ക്ക്....
ചേച്ചീ... ഈ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളി ബ്ലോഗ്ഗര്‍‌മാരുണ്ട്. ഈ അവസ്ഥ മനസ്സിലാക്കാനും മനസ്സറിഞ്ഞ് സഹായിയ്ക്കാനും സന്ന്ദ്ധരായ സുഹൃത്തുക്കളായി, സഹോദരങ്ങളായി അവരെ കാണാവുന്നതാണ്‍ എന്നാണ്‍ എന്റെ അഭിപ്രായം. (എല്ലാ ബൂലോക സുഹൃത്തുക്കളും ഇത് അംഗീകരിക്കും എന്നു വിശ്വസിയ്ക്കുന്നു.)

ചേച്ചിയ്ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍‌ ഈ സുഹൃത്തുക്കളുടെ സഹായം തേടാവുന്നതാണ്‍. ഇപ്പറഞ്ഞ വ്യക്തിയെപ്പറ്റി അന്വേഷിയ്ക്കാനും വിവരങ്ങളറിയാനും ഇതു വഴി ഒന്നു ശ്രമിച്ചു കൂടെ?

പ്രയാസിയേപ്പോലെ ഒട്ടനവധി സ്നേഹധനരായ പ്രവാസികളുണ്ട്, ഈ ബൂലോകത്ത്. അവര്‍‌ക്കാര്‍‌ക്കെങ്കിലും വിശദ വിവരങ്ങളുമായി ഒന്നെഴുതി നോക്കൂ...

ബാക്കി, ബൂലോക സുഹൃത്തുക്കളുടെ അഭിപ്രായത്തിനു വിടുന്നു.

ഷാഫി said...

കാലം എത്ര പുരോഗമിച്ചിട്ടും നമ്മുടെ സമൂഹത്തിലെ സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം കൂടുകയല്ലാതെ കുറയുകയുണ്ടായിട്ടില്ല. ഒറ്റപ്പെട്ട ഒരനുഭവമല്ല ചേച്ചി എഴുതിയത്. നമ്മുടെ ചുറ്റുവട്ടങ്ങളില്‍ ഇങ്ങനെ, എന്നെന്നേക്കുമായി അപ്രത്യക്ഷരായ ഭര്‍ത്താക്കന്മാരുടെ ഭാര്യമാരുടെ എണ്ണം നിരവധിയാണ്. പലരും പ്രതികരിക്കാന്‍ ധൈര്യപ്പെടുന്നതു കൊണ്ട് ചില സംഭവങ്ങളെങ്കിലും പുറം‌ലോകമറിയുന്നു. അങ്ങനെയല്ലാതെ, ഒച്ച നഷ്ടപ്പെട്ട് ഉരുകിയുരുകി, ജീവിതത്തിലെ ഏറ്റവും നല്ല കാലം ഉല്‍കണ്ഠയോടും വേദനയോടും കൂടിയുള്ള കാത്തിരിപ്പായി തീര്‍ന്നു പോയ എത്രയെത്ര ഭാര്യമാര്‍!
.
ചേച്ചിയുടെ എഴുത്തു വായിച്ചപ്പോള്‍ ലജ്ജിച്ചു പോയി, ഒരു പുരുഷനായതില്‍.

ഗിരീഷ്‌ എ എസ്‌ said...

പ്രയാസി
ദേ
ഇതെന്താ ഇത്‌
ഒരുപാടിഷ്ടമായി ട്ടോ

ആശംസകള്‍

SHAN ALPY said...

Happy Eid

നിരക്ഷരൻ said...

പ്രയാസീ. പിടിച്ചുലച്ചുകളഞ്ഞല്ലോ മാഷേ. അതിമനോഹരമായി എഴുതിയിരിക്കുന്നു.

എല്ലാ മാസവും നാട്ടില്‍പ്പോകുന്നയാളാണ്‌ ഞാന്‍.
എന്നിരുന്നാലും ഒരു മാസം ഈ മരുഭൂമിയില്‍ തള്ളിനീക്കുന്നതെങ്ങിനെയെന്നാണെന്ന് എനിക്കുമാത്രമേ അറിയൂ. 9 വര്‍ഷമൊന്നും ഒരു പ്രവാസിയും നാടുവിട്ടുനില്‍ക്കാനിടയാവല്ലെ എന്നാണെന്റെ പ്രാര്‍ത്ഥന.

അജ്ഞാതയായ ആ സഹോദരിയുടെ കഥ വായിച്ചപ്പോള്‍ ഷാഫി പറഞ്ഞതുതന്നെയാണ്‌ എനിക്കും തോന്നിയത് . പുരുഷനായി ജനിച്ചതില്‍ ലജ്ജ. പിന്നെ പുരുഷവര്‍ഗ്ഗത്തോട് മുഴുവനും അവജ്ഞയും .

Unknown said...
This comment has been removed by the author.
Dr. Prasanth Krishna said...

പ്രയാസീ....നന്നായി ബ്ലൊഗ്... ഇങ്ങനയുള്ള റഷീദ്മാരെ സ്യഷ്ടിക്കുന്നത് മണലാരണ്യവും അവിടുത്തെ മണല്‍ കാറ്റുമാണ്. നാട്ടില്‍ കരഞ്ഞ് വിളിച്ചു നടന്ന ഒരു സുഹ്യത്ത് എനിക്കുണ്ട്‌. ദിവസ്സവും വിളിക്കും സംസാരിക്കും...അവന്റെ വിഷമങ്ങള്‍ എന്റെതായിരുന്നു...ജീവിതത്തില്‍ ഒന്നും എന്നെ വിഷമിപ്പിച്ചിട്ടില്ല. സുഹ്യത്തുക്കള്‍ ആണ് എന്നും എന്റെ വിഷമം..അവന്റെ വിഷമങ്ങള്‍ കേള്‍ക്കുമ്പോള്‍ അവന്റെ കരച്ചിലു കേള്‍ക്കുമ്പോള്‍ എങ്ങനെ ആശ്വസിപ്പിക്കണമന്ന് അറിയില്ലായിരുന്നു....എന്നും അവനുവേണ്ടി പ്രാര്‍ത്ഥിച്ചു.....എന്നും ഒരു ജ്യേഷ്ദ്‌നേപോലെ കണ്ടിരുന്ന എന്നെ അങ്ങു ദുബായില്‍ എത്തിയപ്പോഴേക്കും ആലുവാമണപ്പുറത്ത് കണ്ടപരിചയംപോലും ഇല്ലതായി....അപ്പോള്‍ ഞാന്‍ ഓര്‍ത്തു പ്രവാസ്സികള്‍ ഇങ്ങനെ ആകും എന്ന്...എന്നാലും ഇന്നും സമയം കിട്ടിമ്പോള്‍ ഞാന്‍ വിളിക്കാറുണ്ട്.....സുഖ‌‌മായി ഇരിക്കുന്നു എന്നു അറിയുമ്പോള്‍ നമുക്കും ഒരു സന്തോഷമല്ലേ?....പ്രയാസി പറഞ്ഞതാണ് ശരി...

“അമൂല്യമായ ബന്ധങ്ങള്‍ക്കു മുന്നില്‍ കാശിനു പുല്ലുവിലയാടാ..! ഉറ്റവരുടേയും ഉടയവരുടേയും നഷ്ടങ്ങള്‍ക്കു ശേഷം ലക്ഷങ്ങള്‍ കൊണ്ടെന്തു നേട്ടം..!”
ഞാന്‍ എന്നും എല്ലവരോടും പറയുന്നത് ഇതുതന്നയാണ്. ഓരിക്കല്‍ പ്രവാസിയായ ഒരു സുഹ്യത്തിനോട് ഇതു പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി-"ഗള്‍ഫില്‍ ചെന്നാല്‍ ആദ്യം കിട്ടുന്ന ഉപദേശം അവനവനുവേണ്ടി ജീവിക്കുക അല്ലാതെ ചുട്ടുപൊ‌ള്ളുന്ന മണലാരണ്യത്തില്‍ കിടന്ന്‌ ജീവിതം കളഞ്ഞ് എല്ലാവര്‍ക്കും കൊടുത്ത് അവസാനം ശൂന്യമായ കൈയ്യുമായി ശിഷ്ട്കാലം ജീവിക്കാന്‍ ഇടവരരുതേ എന്നാണന്ന്....അപ്പോള്‍ അവന്റെ മുഖത്ത്നോക്കി ചിരിക്കാനേ എനിക്കു തോന്നിയുള്ളൂ....

http://Prasanth R Krishna/watch?v=P_XtQvKV6lc

ജൈമിനി said...

അങ്കണത്തൈമാവെത്തിയപ്പോഴേക്ക് നെഞ്ചിലൊരു ഭാരം കേറ്റി വച്ചതു പോലെയായി... ഞാനെന്തു പറയാന്‍? ആറു കൊല്ലം കഴിഞ്ഞ് നാട്ടില്‍ പോയി സെറ്റില്‍ ചെയ്യാനായിരുന്നു മനസ്സിലെ പദ്ധതി. അതു മൂന്നാക്കി ചുരുക്കാനായിരുന്നല്ലേ ഈ പോസ്റ്റ്!

Mr. K# said...

പ്രയാസീ, നന്നായി എഴുതിയിരിക്കുന്നു.

ജിഹേഷ് പറഞ്ഞ പോലെ ആ സ്മാര്‍ട്ട് സിറ്റി ഒന്നു വന്നോട്ടെ. :-)

രാജന്‍ വെങ്ങര said...

സങ്കടകടലിലാക്കിയല്ലൊ എന്നെ..

ഖാന്‍പോത്തന്‍കോട്‌ said...

എന്‍റെ ബ്ലോഗ് സന്ദര്‍ശിച്ച് കമന്റ്റ് നല്‍കിയതിന് നന്ദി.
" ഇങ്ങിനെയും ചിലര്‍ " വായിച്ചു. നന്നായിട്ടുണ്ട്... വീണ്ടും ഇത്തരം പ്രയാസി സംഭവങ്ങള്‍ എഴുതുക ..!

അഭിലാഷങ്ങള്‍ said...

പ്രയാസീ..

നല്ല പോസ്റ്റ്. പ്രയസിയുടെ മറ്റ് പോസ്റ്റുകളില്‍ നിന്ന് വ്യത്യസ്തം. ഈ പോസ്റ്റിലെ അവസാന പാരഗ്രാഫ് ഒരോ പ്രവാസിക്കും ഒരു ഗുണപാഠമാണ്.

എടാ കാശിനു വേണ്ടി നീയിവിടെ അടിഞ്ഞു കൂടരുത്. അമൂല്യമായ ബന്ധങ്ങള്‍ക്കു മുന്നില്‍ കാശിനു പുല്ലുവിലയാടാ..! ഉറ്റവരുടേയും ഉടയവരുടേയും നഷ്ടങ്ങള്‍ക്കു ശേഷം ലക്ഷങ്ങള്‍ കൊണ്ടെന്തു നേട്ടം..!

ശരിയാണ്, കണ്ണുണ്ടാകുമ്പോള്‍ നമുക്ക് അതിന്റെ വില അറിയില്ല.

[ലൈന്‍ സ്പേസിങ്ങ് അല്പം കൂട്ടി, സംഭാഷണവും, പാരഗ്രാഫുകളും മറ്റും എളുപ്പത്തില്‍ വേര്‍തിരിച്ച് മനസ്സിലാക്കന്‍ ഉതകുന്ന രീതിയില്‍ ഈ ബ്ലോഗ് സെറ്റ് ചെയ്താല്‍ നന്നായിരുന്നു പ്രയാസീ. ആവശ്യമുള്ള സ്ഥലത്തൊക്കെ ലൈന്‍ സ്പേസിങ്ങ് കൊടുക്കൂ..വായനക്കാര്‍ക്ക് വായിക്കാന്‍ കൂടുതല്‍ സുഖമുണ്ടാകും. ]

-അഭിലാഷ്

Sharu (Ansha Muneer) said...

വായിച്ചപ്പോള്‍ വേദന തോന്നി. അതിലേറെ ഒരു ഉള്‍ഭയവും...

Unknown said...

HI men i am safeer (rasheed) how know my story eneway i am sure you would bring great laurels to your profession. my god continue to grant you similar successes all through your life.by safeer no rasheed.tahnk you